International
വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമിതമായ ആക്രമണം നടത്താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് കടുത്ത നിലപാടിലായിരുന്നില്ല. ആണവ വിഷയത്തിൽ യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ്-ഇറാൻ പ്രതിനിധികൾ പറയുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കരാറിന്റെ കരട്’ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ തീരത്ത് അമേരിക്ക സൈന്യം സാന്നിധ്യം വർധിപ്പിക്കുന്നതു തുടരുന്നതിനിടെയാണ് ജനീവയിൽ ചർച്ചകൾ നടക്കുന്നത്. ഇറാനും സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. പരമോന്നത നേതാവ് ഖമനയി ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയാണ് അടുത്തിടെ നൽകിയത്.
International
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവചർച്ച നല്ല തുടക്കമായിരുന്നുവെന്നും ഇനിയും തുടരുമെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി പരോക്ഷചർച്ച പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചർച്ച തുടരാൻ അമേരിക്ക ഭീഷണിയും സമ്മർദവും അവസാനിപ്പിക്കണമെന്നും അരാഗ്ചി വ്യക്തമാക്കി. ആണവപദ്ധതികൾ ഒഴികെയുള്ള വിഷയങ്ങളിൽ ചർച്ചയില്ലെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അടക്കമുള്ള വിഷയങ്ങളിലും ചർച്ച വേണമെന്ന് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ വിഷയം ചർച്ചയായില്ലെന്നാണ് സൂചന.
ഇറേനിയൻ മണ്ണിൽ യുറേനിയം സന്പുഷ്ടീകരണം പാടില്ലെന്ന് അമേരിക്ക ചർച്ചയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, സമാധാന ആവശ്യങ്ങൾക്കായി യുറേനിയം സന്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. സന്പുഷ്ടീകരണത്തിന്റെ തോത് സംബന്ധിച്ച് ചർച്ചയാകാം. ഇതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ അമേരിക്ക ഉടൻ പിൻവലിക്കുകയും പശ്ചിമേഷ്യയിലെ യുദ്ധസന്നാഹം അവസാനിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ടു.
ഇറാനുമായുള്ള അടുത്ത ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏതുവിധവും അമരിക്കയുമായി ധാരണയുണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.